Monday, February 23, 2009

ഇന്ത്യ കാത്തിരുന്ന നിമിഷം വെറുതെയായില്ല

മുംബൈ ചേരി നിവാസികളുടെ കഥപറഞ്ഞ സ്ലംഡോഗ് മില്യനറിലൂടെ ഇന്ത്യക്കും കേരളത്തിനും ഓസ്കാര്‍ അംഗീകാരം.

മികച്ച സിനിമ, മികച്ച ഗാനം, ശബ്ദ മിശ്രണം, സംവിധായകന്‍, എന്നിവയുള്‍പ്പെടെ സ്ലംഡോഗ് മില്യനര്‍ എട്ട് ഓസ്കര്‍ നേടി.

മികച്ച ഗാനത്തിനും സ്കോറിംഗിനും എ.ആര്‍.റഹ്മാനും ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കൂട്ടിക്കുമാണ് ഓസ്കര്‍ പുരസ്കാരം. സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ജയ്ഹോ എന്ന ഗാനത്തിലൂടെയാണ് എ.ആര്‍. റഹ്മാന്‍ സ്വന്തമാക്കിയത്. ഈ ഗാനത്തിലൂടെ ഗൂല്‍സാറിനും പുരസ്കാരം ലഭിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം സ്ലംഡോഗ് മില്യനറിന്റെ സംവിധായകന്‍ ഡാനി ബോയില്‍ നേടി. റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മില്‍ക് എന്നചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച സീന്‍പെന്‍ ആണ് മികച്ച നടന്‍.

ഇന്ത്യന്‍ പശ്ചാലത്തില്‍ ചിത്രീകരിച്ച സ്മൈല്‍ പിങ്കീസ് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്കര്‍ നേടി. ഓസ്കര്‍ ലഭിക്കുന്ന ആദ്യ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. ഓസ്കര്‍ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി അവാര്‍ഡ് ഏറ്റുവാങ്ങിയ റസൂല്‍ പൂക്കുട്ടി പറഞ്ഞു. പത്ത് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന പൂക്കുട്ടി കൊല്ലം അഞ്ചല്‍ സ്വദേശിയാണ്.

Tuesday, February 17, 2009

ഒരു പതിമൂന്നുക്കാരന്റെ ലീല

പതിമൂന്നു വയസുകാരന്‍ അച്‌ഛനായ സംഭവം ബ്രിട്ടണ്‌ മുഴുവന്‍ നാണക്കേടായി. തന്നേക്കാള്‍ രണ്ടു വയസ്‌ കൂടുതലുള്ള കാമുകി ചാന്റെല്ലെയുമൊത്ത്‌ ഒറ്റ രാത്രിമാത്രം കഴിഞ്ഞ 13കാരനായ ആല്‍ഫി ബാറ്റനാണ്‌ അച്‌ഛനായി ബ്രിട്ടണില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌.

മകള്‍ക്ക്‌ മെയിസി റോക്‌സന്‍ എന്നു പേരിടുകയും ചെയ്‌തു. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരങ്ങള്‍ക്കുമൊപ്പമാണ്‌ ആല്‍ഫിയുടെ താമസം. പിതാവ്‌ വല്ലപ്പോഴും പോക്കറ്റ്‌മണിയായി കൊടുക്കുന്ന 10 പൗണ്ടാണ്‌ ആകെയുള്ള വരുമാനം.

മകളെ വളര്‍ത്തുമെന്നു പറയുന്ന ആല്‍ഫി പക്ഷേ ജീവിക്കാനുള്ള പണം എങ്ങനെ സമ്പാദിക്കുമെന്നു മാത്രം പറയുന്നില്ല. ഒരു ഡയപറിന്‌ എന്തു വില വരുമെന്നു പോലും അറിയാന്‍ കഴിയാത്ത, മുഖത്ത്‌ 'കുട്ടിത്തം' തുളുമ്പുന്ന അച്‌ഛന്‍ പാവപ്പെട്ടവരുടെ കോളനിയായ 'കൗണ്‍സില്‍ എസ്‌റ്റേറ്റിലെ' വീട്ടില്‍ കുടുംബം പുലര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്ത്‌ തലപുകയ്‌ക്കുകയാണ്‌.

1998ല്‍ ഒരു കുട്ടിയുടെ പിതാവായ സീന്‍ സ്‌റ്റുവര്‍ട്ടാണ്‌ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ്‌. എമ്മ വെബ്‌സ്റ്റര്‍ എന്ന കാമുകിയിലാണ്‌ സ്‌റ്റുവര്‍ട്ടിന്‌ മകന്‍ പിറന്നത്‌. ഇരുവരും ആറു മാസത്തിനു ശേഷം വേര്‍പിരിയുകയും ചെയ്‌തു.

ആല്‍ഫി പാറ്റന്റെ മകളുടെ പിതൃത്വം അവകാശപ്പെട്ട്‌ കുടുതല്‍ കൗമാരക്കാര്‍ രംഗത്ത്‌. കുട്ടി മകന്റെ തന്നെയാണെന്ന്‌ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കളും രംഗത്തുവന്നതോടെ കൗമാരക്കാനായ പിതാവിനും 15 വയസുകാരി മാതാവിനും പിറന്ന കുട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുക്കുന്നു.

15 വയസുകാരിയായ ചാന്‍റ്റെല്ലെയ്‌ക്കു പിറന്ന മകളാണ്‌ ഇപ്പോള്‍ ബ്രിട്ടണിലെ സംസാരവിഷയം. 13 വയസുകാരനാണ്‌ പിതാവെന്നു ചാന്‍റ്റെല്ലെ പറയുന്നുണ്ടെങ്കിലും 14ഉം 16ഉം വയസുള്ള രണ്ടു 'പയ്യന്‍'മാരും പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌. ചാന്‍റ്റെല്ലെ കുറഞ്ഞത്‌ നാല്‌ ആണ്‍കുട്ടികളുമായെങ്കിലും കിടക്ക പങ്കിട്ടു കാണുമെന്ന്‌ ഇവരുടെ അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ചാന്‍റ്റെല്ലെയും ഇവരുടെ മാതാവ്‌ പെനെലോപും (38) ആരോപണങ്ങള്‍ നിഷേധിക്കുന്നു.

കഷ്‌ടിച്ചു നാലടി മാത്രം ഉയരമുള്ള ആല്‍ഫിയും ഉറച്ചുതന്നെയാണ്‌. ''മറ്റു ശപ്പന്‍മാര്‍ കള്ളം പറയുകയാണ്‌. അവര്‍ എന്റെ പെണ്ണിന്റെ പേര്‌ മേശമാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ മാത്രമാണ്‌ ചാന്‍റ്റെല്ലെയുടെ ബോയ്‌ഫ്രണ്ട്‌. ഞാന്‍ തന്നെയാണ്‌ അവളുടെ കുട്ടിയുടെ അച്‌ഛനും.'' ആല്‍ഫി ക്ഷുഭിതനാകുന്നു. ഡിഎന്‍എ ടെസ്‌റ്റിനെക്കുറിച്ച്‌ കാര്യമായി ഒന്നും അറിയില്ലെങ്കിലും ചാന്‍റ്റെല്ലെയും സല്‍പ്പേര്‌ സംരക്ഷിക്കാന്‍ അത്‌ വേണമെന്ന്‌ അമ്മ ഉപദേശിച്ചതിനാല്‍ പരിശോധനയ്‌ക്ക് തയാറാണെന്നും അവന്‍ വ്യക്‌തമാക്കി.

മകന്‌ ഒരു പെണ്ണിനെ ഗര്‍ഭവതിയാക്കാനുള്ള കഴിവ്‌ ഇല്ലെന്ന്‌ ആല്‍ഫിയുടെ പിതാവ്‌ ഡെന്നീസ്‌ പറയുന്നു. വര്‍ക്‌ഷോപ്പ്‌ ജീവനക്കാരനായ ഡെന്നീസിന്‌ ആല്‍ഫിയെക്കൂടാതെ എട്ടു മക്കള്‍ കൂടിയുണ്ട്‌. ''അവന്‌ അതിനുള്ള പ്രായം ആയെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഡിഎന്‍എ ടെസ്‌റ്റ് മാത്രമാണ്‌ ഏക പോംവഴിയെന്നു ഞാന്‍ കരുതുന്നു. പെണ്‍കുട്ടിയെ സംശയിക്കുന്നതിനാലല്ല. മറിച്ച്‌ മറ്റുള്ളവരുടെ നാവ്‌ അടക്കാന്‍ വേണ്ടിയാണ്‌.'' ഡെന്നീസ്‌ വ്യക്‌തമാക്കി.

പതിനാറു വയസുള്ള ട്രെയിനി ഷെഫ്‌ റിച്ചാഡ്‌ ഗുഡ്‌സെലും 14 വയസുകാരനായ ടയിലര്‍ ബാര്‍കറുമാണ്‌ പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തുവന്ന മറ്റു രണ്ടുപേര്‍. മൂന്നു മാസത്തോളം ചാന്‍റ്റെല്ലെയുമായി ബന്ധപ്പെട്ടിരുന്നതായി റിച്ചാഡ്‌ പറയുന്നു. ചാന്‍റ്റെല്ലെയുടെ കുഞ്ഞിന്‌ തന്റെ മകന്റെ ഛായയാണെന്ന്‌ റിച്ചാഡിന്റെ അമ്മയും അവകാശപ്പെടുന്നു. ഡിഎന്‍എ പരിശോധനാ ഫലം തന്റെയും ആവശ്യമാണെന്നും റിച്ചാഡ്‌ വ്യക്‌തമാക്കി.

ഒമ്പതു മാസം മുന്‍പ്‌ ചാന്‍റ്റെല്ലെയുമായി കിടക്കപങ്കിട്ടുവെന്ന്‌ അവകാശപ്പെട്ടാണ്‌ ടയിലര്‍ ബാര്‍കര്‍ രംഗത്തുവന്നിരിക്കുന്നത്‌. ''എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌ താനാണ്‌ കുട്ടിയുടെ പിതാവെന്നാണ്‌. എനിക്കും അതുതന്നെ തോന്നുന്നു. ഇത്‌ തമാശയല്ല.'' 20 വയസുകാരന്റെ മുഖഭാവമുള്ള ടയിലര്‍ ആണയിടുന്നു.

സംഭവം അപലപിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ അടക്കമുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു. കൗമാര മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്‌.


രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്ക്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇതെന്ന്‌ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതാവ്‌ ഇയയിന്‍ ഡങ്കന്‍ ചൂണ്ടിക്കാട്ടുന്നു. പശ്‌ചിമ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ കൗമാരക്കാര്‍ മാതാപിതാക്കളാകുന്നത്‌ ബ്രിട്ടണിലാണെന്നും അദ്ദേഹം കണക്കുകള്‍ ചൂണ്ടിക്കാട്ടി പറയുന്നു.

Tuesday, February 10, 2009

ടി.എന്‍. ഗോപകുമാര്‍ തന്റെ മനസുതുറക്കുന്നു

എനിക്ക്‌ നിര്‍ണായകമായ കാലമാണ്‌ ഇരുപതുകള്‍. സ്വന്തം ശരീരത്തെ,താല്‍പ്പര്യത്തെ,മനസിനെ,ചിന്താഗതികളെ ഒക്കെ തൊട്ടറിയാന്‍ ബോധപൂര്‍വമോ അല്ലാത്തതോ ആയ ശ്രമങ്ങള്‍ ആരംഭിക്കുന്ന കാലമാണിത്‌.

ഒരുനിമിഷംപോലും പാഴാക്കാതെ മുന്നേറണമെന്ന്‌ മനസാ സ്വപ്‌നം കണ്ടിട്ടും അക്കാലത്ത്‌ ഒന്നോ രണ്ടോ വര്‍ഷം വെറുതെ പാഴാക്കിക്കളഞ്ഞിട്ടുണ്ട്‌. ആ വര്‍ഷങ്ങള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ ഇത്തിരികൂടി മുമ്പെ പത്രപ്രവര്‍ത്തനത്തെ പിടികൂടാമായിരുന്നു.

കുട്ടിക്കാലത്തെ പത്രപ്രവര്‍ത്തനം സ്വപ്‌നം കണ്ടു.അതിനായി മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരാളാണ്‌ ഞാന്‍. എന്നാല്‍ ഇരുപതുകളില്‍ എത്തിയപ്പോള്‍ എന്റെ തീരുമാനങ്ങളില്‍ ചിലത്‌ വളരെ വൈകിപ്പോയി. അതുകൊണ്ട്‌ മാത്രം മദ്രാസില്‍ പോയി പഠിക്കുന്നതിനും തുടര്‍ന്ന്‌ ജോലി കിട്ടുന്നതിനും ഇത്തിരി കാലതാമസമുണ്ടായി.

ഇരുപത്തിയാറാംവയസില്‍ പത്രപ്രവര്‍ത്തനത്തിനുള്ള അന്താരാഷ്‌ട്ര അവാര്‍ഡ്‌ നേടിയെടുത്തെങ്കിലും എന്റെ ഉഴപ്പിന്റെ കൂടുതല്‍കൊണ്ട്‌ രണ്ടുവര്‍ഷം വൈകികിട്ടിയ അവാര്‍ഡാണതെന്ന്‌ വിശ്വസിക്കുകയാണ്‌ ഞാന്‍.

ഇക്കാലത്ത്‌ പ്രണയത്തേക്കാള്‍ ഞാന്‍ പെട്ടുപോയത്‌ ചില ദു:ശീലങ്ങളാണ്‌. പുകവലി ഉള്‍പ്പെടെയുള്ള ഇത്തരം ശീലങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ടി.എന്‍. ഗോപകുമാര്‍ എന്ന വ്യക്‌തി...

പത്രപ്രവര്‍ത്തകന്‍ ഒക്കെ ഇനിയുമെന്തൊക്കെ ആകുമായിരുന്നു. അതോര്‍ക്കുമ്പോള്‍ ഒരു നഷ്‌ടബോധം. ഇന്ന്‌ അമ്പത്തിരണ്ട്‌ വയസിലെത്തി നില്‍ക്കുമ്പോള്‍ ഇത്തരം ദു:ശീലം ആരോഗ്യത്തില്‍ വരുത്തിയ ചില്ലറ അസ്വാസ്‌ഥ്യങ്ങള്‍ തോന്നുമ്പോള്‍ പലപ്പോഴും ആലോചിക്കാറുണ്ട്‌.

ഇനിയൊരു ഇരുപതുകള്‍ കിട്ടിയാല്‍ ഉറപ്പായും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചേനെയെന്ന്‌. ജീവിതത്തില്‍ പ്രേമനൈരാശ്യം ഉണ്ടാകാത്തതിനാല്‍ ഇരുപതികളിലെ പ്രണയത്തിനോട്‌ വലിയ ആകര്‍ഷണം തോന്നാറില്ല.

അന്ന്‌ എന്റെ പ്രായത്തില്‍ ഞാന്‍ കാട്ടിയ ധൈര്യം,സത്യസന്ധത, ചിന്തകള്‍ ഇതൊന്നും ഇന്നത്തെ കുട്ടികള്‍ക്കില്ലല്ലോയെന്നതില്‍ സങ്കടമുണ്ട്‌. ഇരുപതുകളിലെ എന്റെ പ്രണയങ്ങളൊന്നും തീവ്രമായിരുന്നില്ല. തീവ്രമായുണ്ടായ പ്രണയത്തില്‍ എന്റെ വിവാഹം വന്നു കലാശിക്കുകയും ചെയ്‌തു.

കടപ്പാട്:രശ്മി രഘുനാഥ്