Monday, March 9, 2009

കുളിക്കൂ.............ചൂടകറ്റു!

ദു:ശീലങ്ങള്‍ പലതും വേനല്‍ക്കാലത്ത് നല്ലശീലങ്ങളായിമാറും. പകല്‍ ഉറക്കം മടിയുടെ ലക്ഷണമായാണ് കാണുന്നതെങ്കിലും മിക്ക ഡോക്ടര്‍മാരും ചൂടുകാലത്ത് അല്‍പ്പം പകലുറക്കം ശുപാര്‍ശ ചെയ്യാറുണ്ട്.

അമിതജോലിഭാരത്തില്‍നിന്നും ചൂടുമൂലമുണ്ടാകുന്ന ഊര്‍ജ നഷ്ടത്തില്‍ നിന്നും, തളര്‍ച്ചയില്‍ നിന്നും മോചനം ലഭിക്കുന്നതിനു വേണ്ടിയാണിത്.

ദിവസവും രാവിലെയും വൈകിട്ടും കുളിക്കുന്നതാണ് ഉത്തമം. കുളി രണ്ടില്‍ കൂടുന്നതും കുറയുന്നതും ആരോഗ്യകരമല്ല. വേനല്‍കാലത്ത് രാത്രികളില്‍ അത്യുഷ്ണം പലപ്പോഴും ഉറക്കക്കുറവിന് കാരണമാകാറുണ്ട്.

ഇത് പരിഹരിക്കാന്‍ വൈകിട്ട് എണ്ണതേച്ചു കുളിക്കാം. സോപ്പിനു പകരം ചെറുപയര്‍പൊടിയും കടലമാവും എണ്ണയില്‍ കുഴച്ച് തേച്ചു കുളിക്കുന്നത് ചര്‍മം വരളുന്നത് തടയും.

യാത്രകള്‍ കഴിയുന്നതും 11നു മുന്‍പോ 3.30നു ശേഷമോ ആക്കി ക്രമീകരിക്കാം. സൂര്യതാപം നേരിട്ട് ചര്‍മത്തില്‍ പതിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. കട്ടികുറഞ്ഞ, ഇളംനിറങ്ങളിലുള്ള പരുത്തി വസ്ത്രങ്ങളാണ് ചൂടുകാലത്ത് ഏറ്റവും ഉത്തമം. വിയര്‍പ്പ് കെട്ടിനിന്ന് അണുബാധയുണ്ടാകു ന്നത് തടയാന്‍ ഇത് സഹായിക്കും.

വ്യായാമം നല്ലതാണെങ്കിലും ചൂടുകാലത്ത് അമിത വ്യായാമം വിപരീത ഫലം ഉണ്ടാക്കും. അതുകൊണ്ട് വ്യായാമത്തില്‍ മിതത്വം പാലിക്കേണ്ട ത് ആവശ്യമാണ്. വേനല്‍ച്ചൂടിനെ ശപിച്ച് പ്രതിഷേധിക്കാതെ ജീവിത ക്രമത്തിലും ആഹാരരീതിയിലും ചെറിയമാറ്റങ്ങള്‍ വരുത്തി പ്രതിരോധി ക്കുകയാണ് വേണ്ടത്.

കുട്ടികളെപ്പോലെതന്നെ വേനലവധി 'ആഘോഷമാക്കാന്‍ തയ്യാറെടു ക്കുന്ന മറ്റൊരു കൂട്ടരുണ്ട്, രോഗാണുക്കള്‍. മിക്കപ്പോഴും അവധിയുടെ ആഘോഷത്തിമിര്‍പ്പില്‍ ആരോഗ്യം ശ്രദ്ധിക്കാതെവരുന്നതുകൊണ്ട് കുട്ടികളാണ് പകര്‍ച്ചവ്യാധികളുടെ പിടിയിലാകുന്നതില്‍ അധികവും. അടിച്ചുപൊളിയോടൊപ്പം ആരോഗ്യം കൂടി ശ്രദ്ധിച്ചാല്‍ അവധിക്കാലം ശരിക്കും അടിപൊളിയാക്കാം.

കളികള്‍ക്കിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മറന്നു പോകരുത്. ഉച്ചവെയിലിലെ കടുത്ത ചൂടിലും പൊടിക്കും ഇടയില്‍ ഔട്ട്ഡോര്‍ കളികള്‍ ഒഴിവാക്കുന്നത് ശ്വാസകോശ രോഗങ്ങളും ചര്‍മ രോഗങ്ങളും ഒഴിവാക്കാന്‍ സഹായകമാകും. എന്നാല്‍ വെയില്‍ പേടിച്ച് മുഴുവന്‍ സമയവും ടിവിയ്ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതും നല്ലതല്ല. ദിവസവും രണ്ടു നേരം കുളി ശീലമാക്കണം.

കളികള്‍ക്കിടയിലും മറ്റും ഉണ്ടാവുന്ന മുറിവുകള്‍ ശരിയായി വൃത്തിയാക്കി മരുന്നുതേയ്ക്കണം. മുറിവുകള്‍ വഴി ടെറ്റനസ് ബാധയ്ക്കു സാധ്യതയുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സി.വി.എ.വാര്യര്‍
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല