Thursday, September 17, 2009

ഇവള്‍ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി



കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി.

പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി.. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌.

യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌.. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'ഒപ്പം'നാസ' ശുപാര്‍ശയും.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ആം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.

ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ.. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നില്‍ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ കഴിയുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറഞ്ഞു നിറുത്തി.


കടപ്പാട്:സിസി ജേക്കബ്ബ്
(മാതൃഭൂമി-സെപ്റ്റമ്പര്‍ 14)

Saturday, September 5, 2009

പെണ്‍ കുറ്റവാളികള്‍ വാഴുന്ന കേരളം

കഥാപാത്രം ഒന്ന്‌

ശോഭാ ജോണ്‍.

കേസ്‌-തലസ്‌ഥാനത്തെ ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ്‌ വധക്കേസ്‌, വിവാദമായ തന്ത്രി പീഡന കേസ്‌

ഇപ്പോള്‍-റിമാന്‍ഡില്‍

ഒറ്റയ്‌ക്കു താമസം. തലസ്‌ഥാനത്തെ റിയല്‍ എസേ്‌റ്ററ്റ്‌-ബ്‌ളേഡ്‌ മാഫിയയുടെ അടുത്തയാള്‍. പല ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം. ഉന്നത പൊലീസുദ്യോഗസ്‌ഥരും രാഷ്‌ട്രീയക്കാരുമൊക്കെയായി അടുത്ത ബന്ധം. ഇഷ്‌ടം ബിക്കാര്‍ഡി റം. ഹോബി വിലകൂടിയ ആഡംബര കാറുകള്‍ അടിച്ചുപറത്തി ഡ്രൈവ്‌ ചെയ്യുക. വിലയേറിയ കസവുള്ള കൈത്തറി സാരികളാണ്‌ ഡിസൈനര്‍ വെയര്‍. കൊച്ചിയില്‍ തന്ത്രി താഴ്‌മണ്‍ കണ്‌ഠരര്‌ മോഹനരെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി. തിരുവനന്തപുരത്തെ ആല്‍ത്തറ വിനീഷ്‌ എന്ന കുപ്രസിദ്ധ ഗുണ്ടയെ സംസ്‌ഥാന പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടടുത്തു നാട്ടുകാര്‍ കാണ്‍കെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലെ മുഖ്യ സൂത്രധാരക. പ്രതിയെന്നു സംശയിക്കുമ്പോഴും മറ്റു പ്രതികളുടെ കീഴടങ്ങലുമായി ബന്ധപ്പെട്ടു പൊലീസിലെ ഉന്
നതന്മാരുമായി വിലപേശിയവള്‍. ഒടുവില്‍ പൊലീസൊരുക്കിയ വലയില്‍ നാടകീയമായി കുരുങ്ങി, കോടതിയിലെത്തി, പൊലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ പരസ്യമായി ന്യായാധിപനു വിലപറഞ്ഞു ശോഭ. എനിക്കെന്തായാലും ജാമ്യം കിട്ടിയേ തീരൂ. എത്ര പണം വേണമെങ്കിലും മുടക്കാം. അതല്ല എന്നെ റിമാന്‍ഡ്‌ ചെയ്യാനാണു ഭാവമെങ്കില്‍ അതിനിട്ടു ഞാന്‍ പണി കൊടുക്കുമേ... എന്നാണു വിധിക്കായി കാത്തുനില്‍ക്കെ ശോഭ കോടതിയില്‍ പുലമ്പിയത്‌. ചുരുക്കത്തില്‍ ഗോഡ്‌മദര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശബാന ആസ്‌മി അവതരിപ്പിച്ചതു പോലെ ഒരു ഫീമെയ്‌ല്‍ ഡോണിന്റെ പ്രതിഛായ.

കഥാപാത്രം രണ്ട്‌

ഡോ.രമണി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

എം.ബി.ബി.എസ്‌. ഡോക്‌ടര്‍. കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസില്‍ ഏറെക്കാലം പൊലീസിന്റെ മൂക്കിനു താഴെ ഒളിവില്‍ കഴിഞ്ഞശേഷം സുപ്രീം കോടതിയിലും മു
ന്‍കൂര്‍ ജാമ്യം കിട്ടാതെ നിവൃത്തിയില്ലാതെ കോടതിമുമ്പാകെ കീഴടങ്ങുകയായിരുന്നു ഡോ. രമണി. ടോട്ടല്‍ ഫോര്‍ യൂ കേസില്‍ മന്ത്രിപുത്രന്മാര്‍ക്കും പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ തുറന്നടിച്ചു സംസ്‌ഥാന പൊലീസിനെ വട്ടം ചുറ്റിച്ച സ്‌ത്രീ. തന്റെ മൊഴിക്കു തെളിവായി, മന്ത്രിപുത്രന്മാരുടെ പേരുകള്‍ ഒഴിവാക്കിയാല്‍, കേസില്‍ നിന്നു രക്ഷിക്കാമെന്നു ചില ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്യുന്ന സംഭാഷണം റെക്കോര്‍ഡ്‌ ചെയ്‌തു കോടതിക്കുമുന്നിലെത്തിച്ച്‌ ക്രൈം ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി പി. രഘുവിനെ സംശയത്തിന്റെ മുള്‍മുനയില്‍ കൊരുത്തവള്‍.

കഥാപാത്രം മൂന്ന്‌

ചന്ദ്രമതി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ വിവാദ നായിക. ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം. അര്‍ധസര്‍ക്കാര്‍ സാമ്പത്തി സ്‌ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്‌ അംഗം വരെയായി. ഉന്നതബന്ധം. ശബരീനാഥിന്റെ പണമിടപാടു സ്‌ഥാപനത്തിലേക്ക്‌ നിക്ഷേപകരെ പിടിച്ചു കൊടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. സ്വയം വമ്പന്‍ നിക്ഷേപമിറക്കുകയും ചെയ്‌തു. ശബരിയുടെ മുഖ്യ ഉപദേഷ്‌ടാവ്‌. ശബരിയുമായി തെറ്റി നിക്ഷേപമൊട്ടാകെ പിന്‍വലിച്ച്‌ സ്വന്തമായി മറ്റൊരു സമാനസ്‌ഥാപനം തുടങ്ങുകയായിരുന്നു അവര്‍. പിടികിട്ടാപ്പുള്ളിയെപ്പോലെ പൊലീസ്‌ തെരഞ്ഞു നടക്കുമ്പോള്‍ പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടു മുന്നിലെ ഫ്‌ളാറ്റില്‍ നാല്‌പതോളം കേസുകളില്‍ പ്രതിയായ ആര്യനാട്‌ ശ്യാം എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയില്‍ രണ്ടു മാസത്തോളം ആഡംബര ഒളിവു ജീവിതം നയിച്ചവര്‍.ഒടുവില്‍ ഗുണ്ടയെ കേസില്‍ നിന്നൊഴിവാക്കും എന്ന പൊലീസിന്റെ ഉറപ്പിന്റെ ബലത്തില്‍, പൊലീസുമായി ചേര്‍ന്ന്‌ ഒരു കീഴടങ്ങല്‍ നാടകം.

കഥാപാത്രം നാല്‌

ഹേമലത

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍- പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പുകേസിലെ മുഖ്യപ്രതി ശബരീനാഥുമായി ചേര്‍ന്നു ജോലി ചെയ്‌തിരുന്ന ബാങ്കില്‍ ക്രമക്കേടു നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്‌ത ബാങ്കുദ്യോഗസ്‌ഥ. ഒടുവില്‍ പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

ഈ കേസുകളിലെ വിവാദനായികമാരൊന്നും അപസര്‍പകനോവലുകളിലെ കഥാപാത്രങ്ങളല്ല; ഒരു കുറ്റാന്വേഷണ സിനിമയിലെ പ്രതിനായികമാരുമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അന്വേഷണ ഉദ്യോഗസ്‌ഥരെപ്പോലും ഞെട്ടിച്ചുകൊണ്ടു, തങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഈ സ്‌ത്രീകളുടെ പങ്കാളിത്തം കുറ്റവാളികളായ പുരുഷന്മാരെ പോലും പിന്നിലാക്കുന്നതരത്തിലുള്ളതാവുന്നു.

സമൂഹത്തില്‍ സ്‌ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പേരില്‍ അഭിമാനിക്കുമ്പോഴും മലയാളിക്കുമുന്നില്‍ ശോഭാജോണും ചന്ദ്രമതിയും ഡോ.രമണിയും ഹേമലതയുമെല്ലാം ചില കളങ്കങ്ങള്‍ ചാര്‍ത്തുന്നു, നിഴലുകള്‍ വീഴ്‌ത്തുന്നു. അതിലുപരി അവരുടെ ചെയ്‌തികള്‍ നമ്മെ ചിലതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സ്‌ത്രീകളുടെ എണ്ണം കേരളത്തില്‍ അനുദിനം കൂടിവരികയാണ്‌. സ്‌ത്രീകളില്‍ കുറ്റവാസന മുമ്പെന്നത്തേയുംകാള്‍ കൂടുതലാണ്‌. സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്കു പ്രലോഭിപ്പിക്കുന്ന ഘടകങ്ങളെന്താവും? സമൂഹത്തിന്റെ പൊതു സദാചാരബോധത്തെയും, നിയമവ്യവസ്‌ഥയേയും തന്നെ വെല്ലുവിളിച്ചുകൊണ്ട്‌ ഇത്തരത്തില്‍ സാഹസികമായ ജീവിതത്തിലേക്കു വഴിതെറ്റാന്‍ അവരെ പ്രേരിപ്പിക്കുന്ന വ്യവസ്‌ഥിതികളെന്തെല്ലാം? സ്‌ത്രീ കുറ്റവാളികളുടെ പെരുക്കത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇതേക്കുറിച്ചൊരു അന്വേഷണത്തിനു കന്യക മുതിരുന്നത്‌.

ക്രിമിനല്‍ മനോഭാവം മനുഷ്യരില്‍ സഹജമായി എപ്പോഴുമുള്ളതാണെന്ന്‌ പ്രശസ്‌ത മന:ശാസ്‌ത്രജ്‌ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ പറയുന്നു. അതിജീവനത്തിനു വേണ്ടിമാത്രമേ അതു സമയാസമയങ്ങളില്‍ പ്രകടമാക്കുന്നുള്ളൂവെന്നതാണു യാഥാര്‍ഥ്യമെന്നും ഡോ. മാത്യു വെല്ലൂര്‍ വിശദമാക്കുന്നു.

ഇന്നലെ

മുമ്പൊക്കെ ആസൂത്രിത കുറ്റകൃത്യങ്ങളില്‍, സഹായിയുടെയോ പ്രേരകയുടെയോ റോളില്‍ മാത്രമായിരുന്നു സ്‌ത്രീസാന്നിദ്ധ്യം. 1980 വരെയുള്ള പൊലീസ്‌ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകള്‍ പ്രധാനമായി പിടിക്കപ്പെട്ടിട്ടുള്ളത്‌ പോക്കറ്റടി, മോഷണം, കൂട്ടാളികളുമായി ചേര്‍ന്നുള്ള പിടിച്ചുപറി, വ്യാജവാറ്റ്‌, അപൂര്‍വം ചിലര്‍ സ്വയരക്ഷയ്‌ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിങ്ങനെയുള്ളവയ്‌ക്കാണ്‌.

എന്നാല്‍ 1980നു ശേഷം കുറ്റകൃത്യങ്ങളില്‍ സ്‌ത്രീ പങ്കാളിത്തം വിപുലമാകുന്നതായിട്ടാണ്‌ തെളിവുകള്‍. വ്യാജവാറ്റ്‌, വ്യഭിചാരം, കള്ളക്കടത്ത്‌, ബ്‌ളാക്ക്‌മെയിലിംഗ്‌, തട്ടിക്കൊണ്ടുപോക്ക്‌, കൊലപാതകം എന്നിവയില്‍ സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടി. 1971 ല്‍ നിന്ന്‌ 1990ലേക്കെത്തിയപ്പോള്‍ ഇന്ത്യയില്‍ പുരുഷന്മാരുടെ കുറ്റകൃത്യനിരക്കില്‍ 146.70 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന അവിശ്വസനീയവും ആശങ്കപ്പെടുത്തുന്നതുമാണ്‌- 362.53 ശതമാനം!

ഇന്ന്‌

കുറ്റകൃത്യങ്ങളുടെ ലോകത്തു സ്‌ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് പരിശോധിച്ചാല്‍ മനസ്സിലാകും പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ് ഡോ. ജെയിംസ്‌ വടക്കുംചേരി സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ രീതികളില്‍ കാലാനുസരണമായി ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. കന്നുകാലി മോഷണത്തില്‍ നിന്നു വാഹനമോഷണത്തിലേക്കും വ്യഭിചാരത്തില്‍ നിന്ന്‌ വന്‍കിട പെണ്‍വാണിഭത്തിലേക്കും കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ക്കു ഗ്‌ളാമറാകുന്നതോടെ സ്‌ത്രീകളും ആ മേഖലകളിലേക്കു കൂടുതല്‍ കൂടുതല്‍ തെന്നിവീഴുന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ ഗുണ്ടായിസത്തിലും മാഫിയാലോകത്തും മറ്റും സ്‌ത്രീകള്‍ കടന്നുവരുന്നത്‌ മുമ്പില്ലാത്തവണ്ണം ശക്‌തമായിട്ടാണ്‌; അദ്ദേഹം പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പഠനത്തില്‍ മുന്‍ ലോക്‌സഭയിലെ സ്‌ത്രീ പ്രതിനിധികളില്‍ 14 ശതമാനംപേരും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവരാണ്‌ എന്നു കണ്ടെത്തിയിരുന്നു. കണക്കുകള്‍ പറയുന്നത്‌ എപ്പോഴും പിടിക്കപ്പെടുന്നവരുടെ എണ്ണം മാത്രമാണ്‌. പിടിക്കപ്പെടാതെ ദിവസേന നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നോര്‍ക്കണം.

കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, അസം, മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കശ്‌മീര്‍ എന്നീ സംസ്‌ഥാനങ്ങളാണു സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്‌. വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുറച്ചുവര്‍ഷം മുമ്പ്‌, ഭര്‍ത്താവിനെ കൊന്നു ശരീരം തുണ്ടം തുണ്ടമായി അരിഞ്ഞു ബ്രീഫ്‌ കേസിലാക്കി റയില്‍വേ സേ്‌റ്റഷനിലുപേക്ഷിച്ചു ലോകം മുഴുവന്‍ കറങ്ങിനടന്ന്‌ ഒടുവില്‍ ഊട്ടിയില്‍ വച്ചു പൊലീസ്‌ പിടിയിലായ പയ്യന്നൂര്‍ക്കാരി ഡോ. ഓമനയെ മലയാളി മറന്നിട്ടുണ്ടാവില്ല. അതുപോലെ, സ്വന്തം സഹോദരി ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അയാളുമായി ചേര്‍ന്ന്‌ ചേച്ചിയെ വകവരുത്താന്‍ പദ്ധതിയിട്ടു നടപ്പാക്കിയ, കുപ്രസിദ്ധമായ ജഗതി കൊലക്കേസിലെ പ്രതി, കണ്ണൂര്‍സ്വദേശിയേയും. അവര്‍ക്കൊപ്പമാണ്‌, ഭര്‍ത്താവിനു മദ്യത്തില്‍ വിഷം കലക്കിക്കൊടുത്തു കൊന്ന കൊല്ലത്തെ മധ്യവയസ്‌കയായ വീട്ടമ്മയ്‌ക്കും, കടം വാങ്ങിയ പണം തിരികെച്ചോദിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന്‌ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കെ ബഹളമുണ്ടാക്കിയ സ്വന്തം മകളെ ശ്വാസം മുട്ടിച്ചു കഴുത്തുഞെരിച്ചു കൊന്ന യുവതിക്കും ഇടമുണ്ടാവുക.

പുതിയതരം കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നുവരുന്നവരില്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നു പ്രശസ്‌ത അഭിഭാഷകനായ അഡ്വ. വി.ജി. ഗോവിന്ദന്‍ നായര്‍ പറയുന്നു. എന്നാല്‍ സ്‌ത്രീകളില്‍ കുറ്റവാസന കൂടി വരുന്നതായാണ്‌ അഭിഭാഷകവൃത്തിക്കിടെ തനിക്കു മനസ്സിലാക്കാനാവുന്നതെന്നും അദ്ദേഹം പറയുന്നു. പാശ്‌ചാത്യരാജ്യങ്ങളിലെ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്‌. കേരളവും ആ രീതിയിലേക്കാണോ നീങ്ങുന്നതെന്നു സംശയം.

ഐ.ടി.മേഖലയിലെ കുറ്റവാളികളില്‍ സ്‌ത്രീകളുടെ എണ്ണം പെരൂകൂകയാണ്‌. ഇതു വിദ്യാഭ്യാസമുള്ള സ്‌ത്രീകളെ കുറ്റകൃത്യങ്ങളുടെ അത്യാധുനികവഴികള്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണെന്നു ഡോ. ജെയിംസ്‌ വടക്കുംചേരി പറയുന്നു.

കൈക്കൂലി, അഴിമതി എന്നവയിലും കേരളത്തിലെ സ്‌ത്രീകള്‍ പിന്നിലല്ല എന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ മാധ്യമങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സ്‌ത്രീ കുറ്റവാളികള്‍ കൂടുന്നു എന്നു പറയുമ്പോള്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കൂടിവരുന്നതു കണ്ടില്ലെന്നു നടിക്കരുതെന്നു പറയുന്നു സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷകൂടിയായ ജസ്‌റ്റിസ്‌ ഡി. ശ്രീദേവി.

സ്‌ത്രീ കുറ്റവാളിയാകുമ്പോള്‍

അമ്മ, ഭാര്യ, സംരംക്ഷക, കുടുംബബന്ധത്തിന്റെ അച്ചാണി എന്നിങ്ങനെ സമൂഹത്തില്‍ സ്‌ത്രീയുടെ സ്‌ഥാനം വളരെ വലുതാണ്‌, കേരളത്തില്‍. സ്‌ത്രീ കുറ്റവാളികളുടെ എണ്ണം പെരൂകുമ്പോള്‍ നാലു തരത്തിലാണതു സമൂഹത്തെ ബാധിക്കുക. ആത്യന്തികമായി അത്‌ അവളെത്തന്നെയാണ്‌ ബാധിക്കുക. രണ്ടാമത്‌ കുട്ടികളെ. പിന്നീട്‌ കുടുംബത്തെയും അതുകഴിഞ്ഞു സമൂഹത്തെയും. അതുകൊണ്ടുതന്നെ സ്‌ത്രീ കുറ്റവാളികളുടെ എണ്ണം നിസ്സാരമെങ്കില്‍പ്പോലും അതിനെക്കുറിച്ച്‌ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്‌ഥ അതിനെല്ലാമപ്പുറത്താണ്‌.

ഇരകള്‍

ഇന്നത്തെ സ്‌ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം. കോസ്‌മെറ്റിക്‌സുകളുടെയും ആഭരണങ്ങളുടെയും വസ്‌ത്രങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും മറ്റും ആഡംബരവിപണി അവളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ പണം കണ്ടെത്താനായി വരുംവരായ്‌കകളോര്‍ക്കാതെ അവള്‍ തെറ്റുകളുടെ ലോകത്തേക്കു കടന്നുചെല്ലുന്നു.വ്യഭിചാരവും പെണ്‍വാണിഭവും ഗുണ്ടായിസവും കൊലപാതകവും വാഹന-വായ്‌പാ മാഫിയയുമെല്ലാം റിസ്‌കുള്ളതാണെങ്കിലും അവള്‍ക്കു കൈനിറയേ പണം സമ്മാനിക്കുന്നതാണ്‌. (നിത്യേന കൂടുന്ന പോക്കറ്റ്‌മണിയുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളില്‍ മണിക്കൂറിനു വിലപറഞ്ഞു ശരീരം വില്‍ക്കുന്ന കൊച്ചിയിലെ സമ്പന്നകളും വിദ്യാസമ്പന്നകളുമായ വീട്ടമ്മമാരെക്കുറിച്ചു കന്യകയില്‍ നേരത്തേ ഫീച്ചര്‍ വന്നിട്ടുള്ളതോര്‍ക്കുക)അതുകൊണ്ടുതന്നെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവള്‍ മടിക്കുന്നില്ല. പുരുഷന്മാരുടെ പ്രലോഭനങ്ങളാണു സ്‌ത്രീകളെ വഴിതെറ്റിക്കുന്നതും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതുമെന്നു ജസ്‌റ്റിസ്‌ ശ്രീദേവി, താന്‍ കടന്നുവന്ന കേസ്‌ ചരിത്രങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തികം, സാമൂഹികം, ലൈംഗികം, മാനസികം,സാമൂഹികസ്‌ഥിതി, മാറിവരുന്ന സാമൂഹിക ചുമതലകള്‍, സാഹചര്യം, ആധുനികവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും സ്വാധീനം എന്നിവയെല്ലാം സ്‌ത്രീയെ കുറ്റകൃത്യങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്ന ഘടകങ്ങളാണ്‌.

നമ്മുടെ സംസ്‌കാരത്തിനു പൊതുവേ ഉണ്ടായ മൂല്യച്ച്യൂതിയുടെ ഭാഗമാണ്‌ വര്‍ധിച്ചുവരുന്ന സ്‌ത്രീ കുറ്റവാളികളെന്ന്‌ പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ അഡ്വ. വി.ജി.ഗോവിന്ദന്‍ നായര്‍ നിരീക്ഷിക്കുന്നു. ആരും നിയമത്തിനതീതരല്ല എന്ന തിരിച്ചറിവു സമൂഹത്തിനുണ്ടായേ തീരു -അദ്ദേഹം പറയുന്നു.

അണുകുടുംബവ്യവസ്‌ഥിതിയില്‍ മാതാപിതാക്കള്‍ക്കു കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ പോകുന്നതുമൂലം പലപ്പോഴും കുട്ടികളിലെ കുറ്റവാസനകള്‍ കണ്ടെത്താനോ തിരുത്താനോ കഴിയാതെ പോകുന്നു. പണ്ടെല്ലാം പെണ്‍കുട്ടികളെ പ്രായമാകുന്നതു മുതല്‍ നേര്‍വഴി ചൊല്ലിക്കൊടുത്തു വളര്‍ത്തുന്ന ഉത്തരവാദിത്തം അമ്മയുടേതായിരുന്നു.

ഇന്ന്‌, ജോലിത്തിരക്കിനിടെ അമ്മമാര്‍ക്ക്‌ അതിനാവാതെ പോകുന്നു. ഒടുവില്‍ മകള്‍ ക്രിമിനലായി മാറിക്കഴിയുമ്പോഴാണു പലപ്പോഴും അവരതു തിരിച്ചറിയുന്നത്‌-ബാഹ്യലോകത്തോടൊപ്പം. അപ്പോഴേക്കു നേര്‍വഴിയില്‍ നിന്ന്‌ വേറിട്ട്‌ അവര്‍ ഒരുപാടു ദൂരം മുന്നേറിക്കഴിഞ്ഞിരിക്കും.

പിടിക്കപ്പെടുന്ന സ്‌ത്രീ കുറ്റവാളികളുടെ, ആരെയും മോഹിപ്പിക്കുന്ന ആഡംബരജീവിതത്തെക്കുറിച്ചും കോടികളുടെ ബാങ്ക്‌ ബാലന്‍സിനെക്കുറിച്ചുമൊക്കെ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന നിറംപിടിപ്പിച്ചതും അല്ലാത്തതുമായ കഥകള്‍ യുവത്വത്തെ കുറച്ചൊന്നുമല്ല പ്രലോഭിപ്പിക്കുന്നത്‌. ശോഭാജോണിനെയും ചന്ദ്രമതിയെയും ഡോ.രമണിയേയും ആരാധിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചാവും ഒരുപക്ഷേ നാളെ മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വരിക. സിനിമ കണ്ടു ഹോസ്‌റ്റല്‍ വിട്ടു ചാടിപ്പോയി കറങ്ങി നടന്ന പെണ്‍കുട്ടികളുടെ കൂടി നാടാണ്‌ കേരളമെന്നോര്‍ക്കണം -പേരു വെളിപ്പെടുത്തരുത്‌ എന്ന വ്യവസ്‌ഥയില്‍ ഉന്നതനായ ഒരു ഐ.പി.എസ്‌ ഉദ്യോഗസ്‌ഥന്‍ കന്യകയോടു പറഞ്ഞു.

സമൂഹത്തെ നിയന്ത്രിക്കുന്ന മതം, ഈശ്വരവിശ്വാസം, സദാചാരബോധം, നീതിന്യായവ്യവസ്‌ഥകളോടുള്ള ഭയബഹുമാനങ്ങള്‍ എന്നിവയെല്ലാമാണ്‌ ഒരാളെ കുറ്റവാസനകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ രംഗങ്ങളിലെല്ലാം വന്ന അപചയങ്ങള്‍ കൂടുതല്‍ കുറ്റവാളികളുണ്ടാകാന്‍ പ്രേരണയായതായി ഡോ.മാത്യു വെല്ലൂര്‍ നിരീക്ഷിക്കുന്നു.

പണവും സ്വാധീനവുമുണ്ടെങ്കില്‍ പൊലീസിനെ കയ്യിലെടുക്കാമെന്നും കേസുകള്‍ അട്ടിമറിക്കാമെന്നുമുള്ള വിശ്വാസം വ്യാപകമായതാണു കൂടുതല്‍ പേര്‍ കുറ്റങ്ങളിലേക്കു തിരിയാനുള്ള പ്രധാന കാരണം.

ഉന്നത സ്വാധീനം നിലനിര്‍ത്താന്‍ ശോഭാജോണ്‍ തന്റെ താവളത്തില്‍ ഉന്നതര്‍ക്കായി കാഴ്‌ചവച്ചിരുന്ന മാംസസല്‍ക്കാരത്തില്‍ അവരുമായി കിടക്കപങ്കിടാനെത്തിയവരില്‍ സിനിമാനടിമാര്‍വരെയുണ്ടായിരുന്നുവെന്നാണ്‌ മാധ്യമവാര്‍ത്തകള്‍ എന്നോര്‍ക്കുമ്പോഴാണ്‌ ഡോ.മാത്യുവിന്റെ നിരീക്ഷണത്തിന്‌ മറ്റൊരു മാനം കൈവരുന്നത്‌.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ മാത്രമല്ല സമ്പന്നരില്‍ നിന്നു പോലും വനിതാ കുറ്റവാളികള്‍ ഏറെ ഉടലെടുക്കുന്നുവെന്നതിനുദാഹരണമാണ്‌ ഡോ. രമണിയും ചന്ദ്രമതിയുമെല്ലാം.

സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്‌. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന്‌ അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക്‌ അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്‌. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്‌ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.